Sunday, May 30, 2010

മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!



ഇന്നലെ രാ‍ത്രി പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലയിലെ ജാര്‍‌ഗ്രാം ഗ്രാമത്തില്‍ മാവോവാദികള്‍ നടത്തിയ അട്ടിമറിയില്‍ പാളം തെറ്റിയ ഹൌറ - കുര്‍ള ജ്ഞാനേശ്വരി എക്സ്പ്രസ് അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 135 ലേറേ( ഇതെഴുതുമ്പോള്‍ ഉള്ള വാര്‍ത്ത) ആള്‍ക്കാര്‍ മരിക്കുകയും അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.

ഭരണ വര്‍ഗത്തിനെതിരായ പോരാട്ടം എന്ന പേരില്‍ ഭീകര സംഘടനകള്‍ക്ക് തുല്യമായ അക്രമ പ്രവര്‍ത്തനങ്ങളിലാണ് മാവോവാദികള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും വെറും സാധാരണക്കാരാണെന്നുള്ളത് ആ സംഘടനയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊള്ളത്തരമാണ് കാട്ടിത്തരുന്നത്.കഴിഞ്ഞ കുറെ നാളുകളായി തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണു ഈ സംഘടന.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള 63 വര്‍ഷങ്ങള്‍ക്കു ശേഷവും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥയും മൃഗതുല്യമായ ജീവിതാവസ്ഥകളും മുതലെടുത്താണു മാവോവാദികള്‍ ചുവടുറപ്പിക്കുന്നത്.ഈ അവസ്ഥക്ക് കാരണക്കാരായ ഇന്‍‌ഡ്യന്‍ ഭരണവര്‍ഗമാണു മാവോയിസ്റ്റുകളുടെ വളര്‍ച്ചക്ക് കാരണഭൂതരായിട്ടുള്ളത്.അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖം തിരിച്ചു നില്‍ക്കാനും ഒളിച്ചോടാനുമാണു കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. ഭാരതത്തിലെ 200 ജില്ലകളെങ്കിലും മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന ദയനീയമായ പ്രസ്താവന നടത്തേണ്ടി വന്ന ദുര്യോഗത്തിലാണു മന്‍‌മോഹന്‍ സിംഗ്.ഈ പ്രസ്താവനക്കു ശേഷവും മാവോയിസ്റ്റ് വളര്‍ച്ചയെ നേരിടുന്നതിനായി രാഷ്ട്രീയവും ഭരണപരവുമായ എന്തെങ്കിലും നടപടികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ എടുത്തതായി കാണാനാവുന്നില്ല.മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചിരിക്കുന്ന പിന്നോക്ക ആദിവാസ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി ഒരു വിരലനക്കം പോലും ഉണ്ടായിട്ടില്ല.മറിച്ച് പട്ടാളത്തെ വിട്ട് മാവോയിസ്റ്റുകളെ ഇല്ലാതാക്കാം എന്ന മൂഢ വിശ്വാസത്തിലാണു അവരിപ്പോളും.സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച് വിജയിക്കുകയും , പിന്നീട് കുതിരക്കച്ചവടങ്ങളിലൂടെ അധികാരം നില നിര്‍ത്തുകയും അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ മുതലാളിത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നു എന്തങ്കിലും ആത്മാര്‍ത്ഥമായ നീക്കം ഉണ്ടാവുമെന്ന് കരുതാന്‍ വയ്യ.

ഇന്നലെ ട്രയിന്‍ അട്ടിമറിക്കു ശേഷം , റയില്‍‌വേ മന്ത്രിയുടേതായി വന്ന പ്രസ്താവന( മാതൃഭൂമി വാര്‍ത്ത)യുടെ ഒരു ഭാഗം കാണുക.ഈ പ്രസ്താവന കൂടാതെ, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വീഴ്ചയാണു ഈ അട്ടിമറിക്കു കാരണമെന്നും കൂടി മമതദീദി ടി വി അഭിമുഖങ്ങളില്‍ പറഞ്ഞു വച്ചു.




എന്നാല്‍ എന്താണു യാഥാര്‍ത്ഥ്യം?മാവോയിസ്റ്റുകള്‍ക്കെതിരെ രാഷ്ട്രീയപോരാട്ടം നടത്തുന്നതില്‍ മുന്‍‌പന്തിയിലാണ് ഇടതു പക്ഷം.ഇന്‍‌ഡ്യയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ഉണ്ടാകാത്തത്ര കേഡര്‍മാരെയാണു സി.പി.എമ്മിനു ബംഗാളില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.മാവോയിസ്റ്റുകള്‍ക്കെതിരെ ധീരമായ പോരാട്ടം നടത്തുന്നതു കൊണ്ട് ദിവസേനയെന്നോണം അവിടെ സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചു വീഴുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 210 സി.പി.എം പ്രവര്‍ത്തകരാണു മാവോയിസ്റ്റുകളുടെ കൊലക്കത്തിക്കും തോക്കിനും ഇരയായത്.എന്നാല്‍ “ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം” എന്ന മോഹമാണു മമതയ്ക്കും അവരുടെ വാലില്‍ തൂങ്ങി നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉള്ളത്.മാവോയിസ്റ്റുകളെ സഹായിച്ചിട്ടാണെങ്കിലും ഇടതു പക്ഷത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നതാണു ആ ഉള്ളിലിരിപ്പ്.ബംഗാളില്‍ മമതയെ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിക്കാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഭീകര സംഘടനയാണു മാവോയിസ്റ്റ് പ്രസ്ഥാനം.

പശ്ചിമ ബംഗാളില്‍ ഇടതു സര്‍ക്കാരിന്റെ നിലത്തിറക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് കളിക്കുന്ന ഈ തീക്കളിയുടെ അനന്തരഫലങ്ങളാണു ഇപ്പോള്‍ ഉണ്ടായത്.നന്ദിഗ്രാമിലും മറ്റും പരസ്യമായി കൈകോര്‍ത്ത് പോരാടുകയായിരുന്നു തൃണമൂലും മാവോയിസ്റ്റുകളും.അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പല ദേശീയ ചാനലുകളും പുറത്തു വിട്ടിട്ടുണ്ട്.

ഈയിടെ പിടിയിലായ മാവോയിസ്റ്റ് നേതാവ് വെങ്കിടേഷ് റെഡ്ഡി തന്നെ ഇത് തുറന്ന സമ്മതിച്ചിട്ടുണ്ട്.”ഹിന്ദു’വില്‍ വന്ന ആ വാര്‍ത്ത താഴെ കൊടുക്കുന്നു.


ഹിന്ദുവിന്റെ ലിങ്ക്

വാര്‍ത്ത മാത്രമോ? ആരൊക്കെയാണു മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ എന്ന് ഞാന്‍ പറയുന്നില്ല.താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കഥ പറയട്ടെ.

(ബംഗാളിലെ മാവോയിസ്റ്റ് നേതാവ് ഛത്രദാര്‍ മഹതോയോടൊപ്പം മമതാ ബാനര്‍‌ജി)


(മാവോയിസ്റ്റുകളോടൊപ്പം അദ്വാനി)


“മമതയുടെ മമത“ ( ഈ വാക്കിനു എന്റെ സുഹൃത്ത് വിജി പിണറായിയോട് കടപ്പാട്) ആരോടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.ഇനി അവര്‍ ഇന്നലെ ചെയ്ത പ്രസ്താവന ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ.ആരു ആരെയാണു സംശയിക്കേണ്ടത്?ആരാണു കുറ്റക്കാര്‍? പശ്ചിമ ബംഗാള്‍ സര്‍ക്കാരോ?

മമതയെപ്പോലെയുള്ളവരെ താങ്ങി നില്‍ക്കുന്ന കോണ്‍‌ഗ്രസും ഇതിനു മറുപടി പറയേണ്ടി വരും.കുടത്തിലെ ഭൂതത്തിനെ ആണ് അവര്‍ അഴിച്ചു വിടുന്നത്.കോണ്‍‌ഗ്രസ് എക്കാലത്തും അങ്ങനെ തന്നെയായിരുന്നു.എവിടെയൊക്കെ ജാതി മത വര്‍ഗീയ വിധ്വംസക ശക്തികള്‍ ഉണ്ടാവുന്നുവോ, അതിനെയൊക്കെ ഒളിഞ്ഞും തെളിഞ്ഞും താലോലിച്ചു കൊണ്ടേയിരിക്കും.ഈ ഇരട്ടത്താപ്പാണു രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിസ്ഥാനകാരണം.ഖാലിസ്ഥാന്‍ ഭീകര വാദികള്‍ മുതല്‍ ഇപ്പോളത്തെ മാവോയിസ്റ്റുകള്‍ വരെ അതിന്റെ സന്തതികളാണ്.ഈ രാഷ്ട്രീയത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗതിയുടെ പിന്നില്‍, ഇന്നും ഒരു നല്ല റോഡോ, നല്ല ജീവിത സാഹചര്യങ്ങളോ , വിദ്യാഭ്യാസമോ ഒന്നും ലഭിക്കാതെ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു ജനത ഇപ്പോളും ഇവിടെ ജീവിക്കുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മാത്രം ഉയര്‍ന്നു വന്നുകൊണ്ടേയിരിക്കുന്നു.അവരെ മറയാക്കി നിര്‍ത്തി അക്രമങ്ങള്‍ അഴിച്ചു വിടുന്ന മാവോയിസ്റ്റുകള്‍ക്കും,വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഈ സ്ഥിതി ഇങ്ങനെ തന്നെ തുടരുന്നതു തന്നെയാണു താല്‍‌പര്യവും.

മാവോയിസ്റ്റുകളെ തുറന്നു പിന്തുണക്കുന്ന മമതാ ബാനര്‍ജിയെപ്പോലുള്ളവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനെങ്കിലുമുള്ള ധൈര്യം മന്‍‌മോഹന്‍ സിംഗ് കാണിക്കുമോ?


(കടപ്പാട്: പത്രവാര്‍ത്തകളോടും ചിത്രങ്ങള്‍ അയച്ചു തന്നെ ബാലകൃഷ്ണന്‍ എന്ന സുഹൃത്തിനോടും)