Tuesday, October 25, 2011

മുംബൈ കഥകള്‍ -2 :ബസ് നമ്പര്‍ 65, അണിക് ഡിപ്പോ

മുംബൈ ( അന്നത്തെ ബോംബെ)യില്‍ പഠിക്കാന്‍ പോയ സമയത്തു തന്നെ വിചാരിച്ചിരുന്നതാണു സു(കു)പ്രസിദ്ധമായ “കാമാത്തിപ്പുര” എങ്ങനെയെന്ന് ഒന്നു കാണണമെന്ന്.അതിനു മുന്‍പ് മീരാനായരുടെ ‘സലാം ബോംബെ’ കണ്ടിരുന്നതിന്റെ ഓര്‍മ്മയും ഉണ്ട്. കൂടാതെ ‘കാമാത്തിപ്പുര’യെപറ്റി നാട്ടിൽ വച്ച് കേട്ടിട്ടുള്ള നിറം പിടിപ്പിച്ച കഥകളും.

മുംബൈയിലെ ‘മാട്ടുംഗ‘യിൽ യൂണിവേർസിറ്റി ക്യാമ്പസിനുള്ളിലായിരുന്നു കോളേജും ഹോസ്റ്റലും.യൂണിവേര്‍സിറ്റി ഹോസ്റ്റൽ കോളേജിനു തൊട്ടു പുറകിൽ തന്നെ.ആ ജീവിതം ഞങ്ങൾ നന്നായി ആസ്വദിച്ചു.യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും അവിടെ ഇല്ലായിരുന്നു.എപ്പോൾ വേണമെങ്കിലും വെളിയിൽ പോകാം, വരാം.അവിടുത്തെ പതിവനുസരിച്ച് രാത്രിഭക്ഷണം വൈകിട്ട് 7 മുതൽ 8.30 വരെ ആയിരുന്നു.ഭക്ഷണം കഴിഞ്ഞ് മെസ് ഹാളിനു മുന്നിലും അതിന്റെ പരിസരങ്ങളിലുമായി ചെറിയ ചെറിയ കൂട്ടങ്ങളായി കൊച്ചു വർത്തമാനം പറയുന്നവരുടെ ഇടയിളേക്ക് ആരെങ്കിലും വന്ന് ചോദിക്കുകയായി

“ ഫിലിം ദേഖ്‌നേ കേ ലിയേ കോയി ആ രഹാ ഹേ ക്യാ?”

“അരേ ഭായി കോൻസാ ഫിലിം ഹേ? വി.ടി ജായേംഗേ ക്യാ?” ആരോ തിരിച്ചു ചോദിക്കുന്നു.

പിന്നെ ഒറ്റപ്പോക്കാണ്.ഒരു ചെറു സംഘം.ഞങ്ങള്‍ മലയാളികള്‍ എപ്പോളും മുന്നില്‍ നിന്നിരുന്നു.

ഹോസ്റ്റലിന്റെ പുറകിലൂടെ കിടക്കുന്ന റോഡിൽ കൂടി ഒരു 6-7 മിനിട്ട് നടന്നാൽ വഡാല റോഡ് സ്റ്റേഷനായി.വഡാല സ്റ്റേഷനില്‍ നിന്നു 2 രൂ കൊടുത്താൽ അന്നത്തെ വി.ടി യില്‍ ( ഇന്ന് സി എസ് ടി) വരെ ലോക്കൽ ട്രയിനിൽ സഞ്ചരിയ്ക്കാം.വി.ടി സ്റ്റേഷനിൽ നിന്ന് അല്പം മാറി കുറെ തീയേറ്ററുകൾ ഉണ്ട്.അവിടെ എവിടെ നിന്നെങ്കിലും സിനിമ കാണും.

ഫിലിം കഴിയുമ്പോള്‍ തിരികെ വരുന്നത് ബസിലാണ്.അവിടെ നിന്നു തന്നെ ബസ് നമ്പര്‍ 65 കിട്ടും.കൊളാബയില്‍ നിന്നു കുര്‍ളക്കടുത്തുള്ള അണിക് ഡിപ്പോ വരെ പോകുന്ന ഡബിള്‍ ഡക്കര്‍.അതിന്റെ റൂട്ട് ആണു പ്രധാനം.’കാമാത്തിപ്പുര’ തെരുവിനുള്ളിൽ കൂടി പോകുന്ന ബസുകളിലൊന്നാണു അത്.അതിന്റെ മുകളിലത്തെ തട്ടില്‍ എല്ലാവരും ഇരുപ്പുറപ്പിക്കും.ഗ്രാൻ‌ഡ് റോഡ് എത്തിയാല്‍ വണ്ടി പെട്ടെന്ന് ഒന്നു തിരിഞ്ഞു വീതികുറഞ്ഞ ഗള്ളിയില്‍ പ്രവേശിക്കുകയായി...അതാണു കാമാത്തിപ്പുര.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ‘റെഡ് ലൈറ്റ്’ ഏരിയ.പാതിരാത്രിക്കും ഉണര്‍ന്നിരിക്കുന്ന നഗരഭാഗം.ചുണ്ടില്‍ ചെഞ്ചായം പൂശി കസ്റ്റമേര്‍‌സിനെ ആകര്‍ഷിക്കാന്‍ നില്‍ക്കുന്ന യുവതികള്‍...മറാത്തികള്‍, മലയാളികള്‍, നേപ്പാളികള്‍, തമിഴര്‍.....അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു കൂട്ടിക്കൊടുപ്പുകാര്‍...പല വർണ്ണങ്ങളിലുള്ള വെളിച്ചത്തിന്റെ പ്രളയം.എങ്ങു നിന്നൊക്കെയോ ഉയർന്നു കേൾക്കുന്ന ഹിന്ദിപ്പാട്ടുകൾ.തലങ്ങനെയും വിലങ്ങനെയും ഓടുന്ന ടാക്സിക്കാറുകള്‍.മിക്കവാറും കെട്ടിടങ്ങളെല്ലാം രണ്ടോ മൂന്നോ നിലകൾ മാത്രമുള്ള പഴയ രീതിയിലുള്ളവയാണു.ഇടുങ്ങിയ മുടികൾ.രണ്ടാം നിലയുടെ മട്ടുപ്പാവിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാർ. മുറികൾക്കുള്ളിൽ അന്നത്തെ വയറിനുള്ള പായ വിരിക്കുന്നവര്‍!!.എന്തൊരു ബഹളമാണു ! ഇത്രമാത്രം സ്ത്രീകളുടെ കൂട്ടത്തെ ഇങ്ങനെ ഒരു സമയത്ത് മറ്റൊരിടത്തും കാണാന്‍ പറ്റില്ലെന്നു തോന്നുന്നു.പല പ്രായക്കാര്‍,ദേശക്കാർ..തിരക്കുകാരണം ആ പാതിരാത്രിക്കും ബസ് പതിയേ മാത്രമേ നീങ്ങുന്നുള്ളൂ...അവരില്‍ ചിലര്‍ മട്ടുപ്പാവുകളില്‍ നിന്നു ഞങ്ങളുടെ നേരെയും കണ്ണെറിഞ്ഞു !ആകാംക്ഷയോടെയും കൌതുകത്തോടെയും ബസിലിരുന്നു ഞങ്ങള്‍ എല്ലാം കണ്ടു.ചിലപ്പോള്‍ ഈ ദൈന്യതയോര്‍ത്ത് ഒരു നിമിഷം മനസ്സ് വിഷമിച്ചു.....കാമാത്തിപ്പുരയിലെ ഓരോ തെരുവും ചുറ്റിക്കറങ്ങി സമയമെടുത്ത് ബസ് നമ്പര്‍ 63 വെളിയില്‍ വരുമ്പോൾ ഏതോ ഭ്രമാത്മക ലോകത്തു നിന്നും പുറത്തിറങ്ങിയതു പോലെ തോന്നും.

കാമാത്തിപ്പുരയിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള കൌതുകത്തോടെ ബസിന്റെ മുകൾ തട്ടിൽ ഇരിപ്പുറപ്പിച്ച ഞങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്റെ മറ്റൊരു മുഖമാണു യഥാർത്ഥത്തിൽ കാമാത്തിപ്പുര കാണിച്ചു തന്നിരുന്നത്.ഇത്രമാത്രം ഇടുങ്ങിയ തെരുവുകൾക്കുള്ളിൽ ഇത്രമാത്രം മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നതായിരുന്നു ഓരോരുത്തരുടേയും മനസ്സിൽ..

ആന്ധ്രയിൽ നിന്ന് വന്ന തൊഴിലാളികളുടെ സെറ്റിൽ‌മെന്റാണു പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ
സൈന്യത്തിന്റെ ‘സുഖസംതൃപ്തി’കൾക്ക് വേണ്ടി ഔദ്യോഗികമായി നിർമ്മിച്ച കാമാത്തിപ്പുര ആയത്..പിന്നീട് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അതിനു ഇന്നത്തെ മുഖം കൈവന്നു.ഒട്ടനവധി സാമൂഹിക പ്രവർത്തകരുടെ പരിശ്രമഫലമായാണു വെള്ളം, വെളിച്ചം പോലുള്ള പല സൌകര്യങ്ങളും ഈ ഇടുങ്ങിയ തെരുവിനുള്ളിൽ ശരീരം വിറ്റ് ജീവിതം തള്ളി നീക്കുന്നവർക്ക് ലഭിച്ച് തുടങ്ങിയത്. ഇങ്ങനെയും ജീവിതങ്ങൾ!!

ഇങ്ങനെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥമുഖങ്ങള്‍ പലതും കണ്ടത് മുംബൈയില്‍ വച്ചാണ് അത്തരം കഥകൾ പിന്നാലെ...

അനുബന്ധം: മുംബൈ കഥകളുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക :“ഹിജഡയുടെ തലോടൽ

(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും രണ്ടാമത്തെ ചിത്രത്തിന് www.netphotograph.com സൈറ്റിനോടും)

Sunday, October 23, 2011

ഞാൻ കാണാത്ത മുല്ലനേഴി

“ശ്രീ മുല്ലനേഴി രചിച്ച “ സമതലം” എന്ന ഏകാങ്ക നാടകമാണു ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.മനുഷ്യന്റെ ഇച്ഛാശക്തിയുടെ വിജയത്തിന്റെ കഥയാണു ഈ നാടകം നിങ്ങളോട് പറയുന്നത്”

കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 29 വർഷം മുൻപ് ഒരു ഏഴാം ക്ലാസുകാരൻ സ്കൂളിലെ മൈക്കിൽകൂടി വിളിച്ചു പറഞ്ഞ വാചകങ്ങളാണ് ഇത്.ആ നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്ന ‘വൃദ്ധന്റെ’ ഭാഗം അഭിനയിച്ച ഞാൻ ആയിരുന്നു ആ കുട്ടി.മനുഷ്യന്റെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ ഏതു മലയും നിരപ്പാക്കി സമതലമാക്കി പുരോഗതി കൊണ്ടുവരാം എന്ന് ഉദ്‌ഘോഷിക്കുന്ന നാടകമായിരുന്നു അത്. വൃദ്ധനെങ്കിലും മനസ്സുകൊണ്ട് യുവത്വവും, യുവാക്കളെങ്കിലും മനസ്സിൽ വൃദ്ധരുമായ ഒരു പിടി കഥാപാത്രങ്ങൾ ആ നാ‍ടകത്തിൽ ഉണ്ടായിരുന്നു. “അ”, “ഇ”, “ഉ” എന്നൊക്കെയായിരുന്നു അവരുടെ പേരുകൾ.അവസാനം എല്ലാവരും ഉപേക്ഷിക്കുമ്പോളും ഒരു കൊച്ചുകുട്ടി വൃദ്ധനെ സഹായിക്കാനെത്തുകയും അങ്ങനെ അവർ മലനിരപ്പാക്കി സമതലം ഉണ്ടാക്കുകയും ചെയ്യുന്നു.

മുല്ലനേഴി എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള സാഹിത്യകാരനെ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്.എന്നാൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടുമില്ല.

“മുല്ലനേഴി” എന്ന് ആദ്യം കേൾക്കുന്നത് വർഷങ്ങൾക്ക് മുൻപ് അതായത് 80 കളുടെ തുടക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂറിക്കാ ബാലവേദിയിൽ പ്രവർത്തിക്കുമ്പോളാണ്.അദ്ദേഹം എഴുതിയ പല ഗാനങ്ങളും നാടകങ്ങളും അന്ന് പരിഷത്തിന്റെ ശാസ്ത്ര കലാജാഥയിലും മറ്റും അവതരിപ്പിച്ചിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുഷ്കല കാലമായിരുന്നു അത്.അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ യൂറിക്കാ ബാലവേദിയുടെ സെക്രട്ടറി കൂടി ആയിരുന്നു ഞാൻ. കുട്ടികളുടെ ഒരു നാടക സംഘം അന്ന് ഞങ്ങൾക്കുണ്ടായിരുന്നു.സ്കൂൾ യുവജനോത്സവങ്ങളിൽ പരിഷത്ത് നാടകങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി.
ഈ നാടകങ്ങൾ ഒന്നും മത്സരത്തിനു വേണ്ടി ആയിരുന്നില്ല അവതരിപ്പിച്ചിരുന്നത്.മറിച്ച് രംഗാവതരണത്തിനു അത്ര പ്രാധാന്യമില്ലാത്ത ഈ നാടകങ്ങൾ ഒരു സന്ദേശരൂപേണയാണു ഞങ്ങൾ കളിച്ചിരുന്നത്.

അക്കാലത്ത് പരിഷത്തിന്റെ ജനകീയ പരിപാടി ആയിരുന്ന “ശാസ്ത്ര കലാജാഥ”യിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ഒട്ടു മിക്ക നാടകങ്ങളും ഞങ്ങൾ സ്കൂൾ യുവജനോത്സവങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.അതിലൊന്നായിരുന്നു മുല്ലനേഴി മാഷിന്റെ “സമതലം” എന്ന നാടകവും. പരിഷത്തിന്റെ കലാജാഥയിൽ അദ്ദേഹവും അംഗമായിരുന്നു.എന്നാൽ അദ്ദേഹം വടക്കൻ ജാഥയിലെ അംഗമായിരുന്നതിനാൽ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ അന്നു തന്നെ മുല്ലനേഴി മാഷ് മനസ്സിൽ കയറിക്കൂടിയിരുന്നു.അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളും അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളിൽ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയിരുന്നത്.വിരൽത്തുമ്പിൽ വിജ്ഞാനം വിതറുന്ന വിവരസാങ്കേതിക വിദ്യാ വിപ്ലവം അരങ്ങേറുന്നതിനും മുൻപ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ “ശാസ്ത്രം ജനന്മക്ക്, ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്“എന്നീ മുദ്രാവാക്യങ്ങളുയർത്തി ശാസ്ത്രം പ്രചരിപ്പിച്ച ഒരു സംഘം നിസ്വാർത്ഥരായ സാമൂഹികപ്രവർത്തകരുടെ കണ്ണിയിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.

പിന്നീട് ഏതാണ്ട് അതേ കാലത്തിറങ്ങിയ “മേള” എന്ന ചിത്രം കോട്ടയത്തെ അനുപമ തീയേറ്ററിൽ നിന്ന് കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തങ്ങി നിന്ന ഒരു ഗാനം ഉണ്ടായിരുന്നു.ചിത്രത്തിലെ പുതുമുഖമായിരുന്ന മമ്മൂട്ടിയുടെ കഥാപാത്രം പാടിയ “ മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു..മനുഷ്യൻ കാണാത്ത പാതകളിൽ...” പിന്നിട് എപ്പോളോ റേഡിയോ വഴി, ആ ഗാനം രചിച്ചത് “മുല്ലനേഴി” ആണെന്ന് തിരിച്ചറിഞ്ഞു.മുല്ലനേഴി മാഷ് സിനിമാഗാനങ്ങളും എഴുതും എന്ന് അങ്ങനെയാണു മനസ്സിലായത്.

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ചെന്നൈയിൽ “ഇൻഡ്യൻ റുപ്പി “ കണ്ടപ്പോളും മുല്ലനേഴിയുടെ ആ ലളിതസുന്ദരമായ വരികൾ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞു !

പലപ്പോളും സിനിമ ഗാനങ്ങളെഴുതി പ്രശസ്തരാവുന്നവരുടെ മറ്റു സാമൂഹിക പ്രവർത്തനങ്ങൾ നമ്മൾ അറിയാതെ പോകുന്നു.അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം എന്നും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ടു .മിച്ച ഭൂമി സമരത്തിലും അദ്ധ്യാപക സമരത്തിലും ഒരു പോലെ പങ്കെടുത്തു.അടിച്ചമർത്തപ്പെട്ടവർക്കായി എന്നും പൊരുതി.നാടക പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിന്ന അദ്ദേഹം വി ടി യുടെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് “ എന്ന പ്രശസ്തമായ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ സമയത്ത് അതിന്റെ പ്രചാരണത്തിനായി എഴുതപ്പെട്ട മിക്ക ഗാനങ്ങളും മുല്ലനേഴി മാഷിന്റേതായിരുന്നു.കേരള സാഹിത്യ അക്കാദമിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.തന്റെ കണ്ണുകൾ ദാനം ചെയ്ത് മരണത്തിൽ പോലും അദ്ദേഹം
സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

അകാലത്തിലുണ്ടായ ആ വിയോഗത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുന്നിൽ ഒരു നിമിഷം ഞാൻ മൌനിയാകുന്നു..ശരീരത്തിന്റെ പ്രായമല്ല , മനസ്സിന്റെ യുവത്വമാണു പ്രധാനം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ !ഒരു സംസഥാന ബഹുമതിയും കിട്ടിയില്ലെങ്കിലും ഞങ്ങളെപ്പോലെയുള്ള ഒരു പിടി ആൾക്കാരുടെ മനസ്സിൽ എന്നെന്നും അദ്ദേഹം ഉണ്ടായിരിക്കും !

എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചില സിനിമാഗാനങ്ങൾ.( ലിങ്കുകളിൽ ഞെക്കി കേൾക്കാം)
1:സൌരയൂഥ പഥത്തിലെങ്ങോ സംഗമപ്പൂവിരിഞ്ഞൂ ( വെള്ളം)
2:മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു ( മേള)
3: കറുകറുത്തൊരു പെണ്ണാണ് ( ഞാവൽ പഴം)
4: ആകാശനീലിമ മിഴികളിലെഴുതും ( കൈയും തലയും പുറത്തിടരുത്)

(കടപ്പാട്:: മുല്ലനേഴിയുടെ ചിത്രത്തിനു www.mullanezhi.com എന്ന സൈറ്റിനും ഗാനങ്ങൾക്ക് യു ട്യൂബിൽ ഗാനങ്ങൾ ഇട്ടവർക്കും)